പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനികളിൽ പ്രവേശിക്കാനുള്ള സമയം നീട്ടി. ഇത് രണ്ടാം തവണയാണ് കമ്പനികാര്യ മന്ത്രാലയം സമയപരിധി നീട്ടുന്നത്. ഒരാൾക്ക് രണ്ട് ഇൻ്റേൺഷിപ്പ് ഓഫർ വരെ ലഭിക്കാം. എന്നാൽ ഒരെണ്ണം മാത്രമേ സ്വീകരിക്കാവൂ. ഓഫർ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ തീരുമാനം കൈകൊള്ളണം.
62 ലക്ഷം അപേക്ഷകളാണ് ഇതുവരെ പദ്ധതിയിലേക്ക് എത്തിയത്. 1.3 ലക്ഷം അവസരങ്ങളാണ് ഉണ്ടായിരുന്നത്. ഓപ്പറേഷൻസ് മാനേജ്‌മെൻ്റ്, പ്രൊഡക്ഷൻ, മെയിൻ്റനൻസ്, സെയിൽസ് എന്നിവയുൾപ്പെടെ 24 സെക്ടറുകളിലും 20-ലധികം മേഖലകളിലും ഇൻ്റേൺഷിപ്പുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 737 ജില്ലകളിൽ പ്രോഗ്രാം നടപ്പാക്കും.
രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഒരു വർഷത്തേക്ക് ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക. മാരുതി സുസുക്കി ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങി 193 കമ്പനികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.