തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പിഎസ്‌സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ട്. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെകുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോടും മന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന. കഴിഞ്ഞ ദിവസം ചില ക്ലാസുകളിലെ ചോദ്യപേപ്പർ ചോർന്നതും ആ ചോദ്യങ്ങൾ സ്വകാര്യ ഓൺലൈൻ ട്യൂഷൻ സ്ഥാപനം യൂട്യൂബിൽ അപ് ലോഡ് ചെയ്തതും വിവാദമായിരുന്നു. അദ്ധ്യാപകരിൽ നിന്നുളള പ്രവചനം എന്ന രീതിയിലായിരുന്നു ചാനൽ ഇത് പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെ നടക്കുകയാണ് ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്‌ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയും ചെയ്തു. ഇക്കാര്യങ്ങൾ മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.