ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ബാഷയുടെ സംസ്‌കാരം ആഘോഷമായി നടത്താൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ ബി ജെ പി രംഗത്തു വന്നു. മൃതദേഹം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ തടിച്ചുകൂടിയത് ആയിരങ്ങളാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 1,500 പോലീസുകാരെയാണ് വിന്യസിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് എസ്.എ.ബാഷയുടെ മൃതദേഹം കനത്ത പോലീസ് സുരക്ഷയിൽ ഘോഷയാത്രയായി കൊണ്ടുപോയി സംസ്‌കരിച്ചത്. മൃതദേഹം സൗത്ത് ഉക്കടത്ത് റോസ് ഗാർഡനിലെ ബാഷയുടെ വസതിയിൽ നിന്ന് പുഷ്പ മാർക്കറ്റിലെ ഹൈദരാലി ടിപ്പു സുൽത്താൻ സുന്നത്ത് ജുമാഅത്ത് മസ്ജിദിലേക്ക് അന്തിമ കർമ്മങ്ങൾക്കായി കൊണ്ടുപോയി. ചില രാഷ്‌ട്രീയ പാർട്ടി പ്രവർത്തകരും ബാഷയുടെ കുടുംബവും ഉൾപ്പെടെ നിരവധി ആളുകൾ ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുത്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ദ്രുതകർമ സേനയിൽ നിന്നുള്ളവരടക്കം 1,500 പോലീസുകാരെയെങ്കിലും വിന്യസിച്ചിരുന്നു .
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്പരോളിലായിരുന്ന ബാഷ (84) ഡിസംബർ 16 ന് വൈകുന്നേരമാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 1998ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അൽ-ഉമ്മ സ്ഥാപകൻ ബാഷയും മറ്റ് 16 പേരും ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു.
രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും ബാഷ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. 2003 ജൂലൈയിൽ, ശിക്ഷിക്കപ്പെട്ടതിന് ശേഷം, കോയമ്പത്തൂരിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ആഘോഷപൂർവ്വമായ ശവസംസ്‌കാരത്തിന്റെ വീഡിയോകൾ വൈറലായിരുന്നു. ഇവ ചില പ്രത്യേക കേന്ദ്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി കരുതുന്നു.ശവസംസ്‌കാരത്തിന്റെ വൈറൽ വീഡിയോകളോട് പ്രതികരിച്ച ബിജെപി ബാഷയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ബാഷയുടെ ശവ ഘോഷയാത്രയിൽ പങ്കെടുക്കാൻ ജനങ്ങളെ വൻതോതിൽ അനുവദിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രം പോലീസ് അനുവദിക്കണമായിരുന്നുവെന്ന് ബിജെപി തമിഴ്നാട് പ്രസിഡൻ്റ് കെ അണ്ണാമലൈ പറഞ്ഞു. ഡി എം കെ സർക്കാരിന്റെ ഈ പ്രവൃത്തി കോയമ്പത്തൂരിൽ സമാധാനം തകർക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുമെന്നും അണ്ണാമലൈ ചെന്നൈയിൽ പറഞ്ഞു.
58 പേരുടെ മരണത്തിനും 231 പേർക്ക് പരിക്കേറ്റതിനും കാരണമായ 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ എസ് എ ബാഷയെ രക്തസാക്ഷിയായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ കോയമ്പത്തൂർ ഘടകം ഡിസംബർ 20ന് കരിദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്രിമിനൽ, തീവ്രവാദി, കൊലപാതകി എന്നിവരെ രക്തസാക്ഷിയായി വാഴ്‌ത്തുന്നത് സമൂഹത്തിൽ മോശം മാതൃക സൃഷ്ടിക്കുമെന്നും ശവസംസ്കാര ചടങ്ങ് അനുവദിക്കരുതെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡൻ്റ് നാരായണൻ തിരുപ്പതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
“കയ്യിൽ രക്തമുള്ള ഒരു കൊലപാതകിയെ അവന്റെ / അവളുടെ അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണം, ഒരു സംശയവുമില്ല, പക്ഷേ അത് സമാധാനപരമായാണ് ചെയ്യേണ്ടത്, അവർക്ക് അർഹതയില്ലാത്ത വലിയ ബഹുമതികളോടെയല്ല,” തിരുപ്പതി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ നിന്നാണ് മതമൗലികവാദ ചിന്തകളും അക്രമങ്ങളും വർഗീയ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അതിന് ഉത്തരവാദികളിൽ ഏറ്റവും മുന്നിൽ ബാഷയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.















