ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ സമർപ്പിച്ച ഹർജി തള്ളണമെന്ന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ച് യുഎസ് സർക്കാർ. തഹാവൂർ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കീഴ്‌ക്കോടതികളിലും ഫെഡറൽ കോടതികളിലും പ്രതികൂല വിധി വന്നതോടെ ഇയാൾ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. അവിടെയും തിരിച്ചടി നേരിട്ടതോടെയാണ് ഇയാൾ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയിലേക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെടാൻ റാണയ്‌ക്ക് അർഹതയില്ലെന്ന് സോണിസിറ്റർ ജനറൽ വ്യക്തമാക്കി. 20 പേജുള്ള സബ്മിഷനാണ് ഇതിന്റെ ഭാഗമായി സമർപ്പിച്ചിരിക്കുന്നത്.
തഹാവൂർ റാണയ്‌ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. ഇതിനെതിരെയാണ് തഹാവൂർ റാണ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പാക് ഭീകരസംഘടനയ്‌ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. റാണ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും കേസ് പരിഗണിച്ച പാനൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കണമെന്ന ആവശ്യത്തിന്മേലുള്ള തഹാവൂർ റാണയുടെ അവസാന നിയമപോരാട്ടമാണ് ഇത്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.















