കോഴിക്കോട്: പേരാമ്പ്ര ചേനോളിയിൽ വീട്ടുമുറ്റത്ത് ഗുഹ കണ്ടെത്തി. ഒറ്റപുരയ്‌ക്കൽ സുരേന്ദ്രന്റെ പുരയിടത്തിലാണ് ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ശുചിമുറിക്കായി കുഴിയെടുത്തപ്പോഴാണ് ഗുഹ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ കരിങ്കല്ല് കൊണ്ടുള്ള വാതിൽപ്പാളിയിൽ തട്ടുകയായിരുന്നു. ഗുഹാ കവാടം അടയ്‌ക്കാൻ ഉപയോഗിച്ച കരിങ്കൽപ്പാളി നീക്കം ചെയ്തപ്പോഴാണ് മൺപാത്രങ്ങൾ ലഭിച്ചത്.
അൽപ്പം കുഴിച്ചപ്പോൾ തന്നെ ഉപ്പുപാറക്കല്ല് പാകിയത് കണ്ടിരുന്നുവെന്ന് വീട്ടുടമ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് കുറച്ച് കൂടി കുഴിച്ച് നോക്കിയപ്പോൾ മൺകലങ്ങളുടെ കഷ്ണം കിട്ടി. 2500 വർഷങ്ങൾക്ക് മുമ്പ് ശവസംസ്കാരത്തിന് വേണ്ടി ഉപയോഗിച്ച ചെങ്കൽ അറയെന്നാണ് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നത്, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കുടുംബം തലമുറുകളായി താമസിച്ച് വരുന്ന ഭൂമിയാണിത്. ഗുഹ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. വലിയ ആശ്ചര്യത്തോടെയാണ് പ്രദേശവാസികൾ പുരാവസ്തുക്കളും ഗുഹയും നോക്കിക്കാണുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പ് സ്ഥലം സന്ദർശിച്ചു. കൂടുതൽ മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള പരിശോധനയ്‌ക്ക് ഒരുങ്ങുകയാണ് വകുപ്പ് അധികൃതർ.















