കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതക കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാനെന്ന് കൊൽക്കത്ത കോടതി. പ്രതി യുവ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. 25 വർഷത്തിൽ കൂടുതൽ തടവോ വധശിക്ഷയോ ലഭിക്കാനുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. താൻ പൂർണ്ണമായും നിരപരാധിയാണെന്നും യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. സിബിഐയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ അഭിഭാഷകൻ കോടതിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്ത് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
സംഭവം അറിഞ്ഞെത്തിയ കൊൽക്കത്ത പൊലീസ് അലംഭാവത്തോടെയാണ് അന്വേഷണം തുടങ്ങിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് കൊലപാതക, ബലാത്സംഗ വകുപ്പുകൾ ചേർത്തത്. തെളിവുകൾ ഇല്ലാതാക്കി അന്വേഷണത്തെ അട്ടിമറിക്കാനായിരുന്നു ശ്രമം. മമത സർക്കാരിന്റെ അലംഭാവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെടുകയായിരുന്നു.