കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ.സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടുദിവസത്തെ വാദത്തിനൊടുവിലാണ് ജാമ്യം.
ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ ഗോപിനാഥ് എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ജില്ല വിട്ടുപോകരുത് എന്നിങ്ങനെയുള്ള കർശന നിർദേശം പ്രതികൾക്ക് കോടതി നൽകിയിട്ടുണ്ട്.
എൻ.എം വിജയന്റെ ആത്മഹത്യക്ക് പിന്നാലെ നാല് പേർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മൂന്ന് കോൺഗ്രസ് നേതാക്കളും ഒളിവിൽ പോയി. ശേഷം ഐ.സി ബാലകൃഷ്ണൻ എംഎൽഎ കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു. എൻഡി അപ്പച്ചൻ ഇതുവരെയും പൊതുയിടത്തിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഡിസംബർ 24നായിരുന്നു വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയനെയും മകൻ ജിജേഷിനെയും അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ഡിസംബർ 27ന് ഇരുവരും മരണത്തിന് കീഴടങ്ങി. പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് (ജനുവരി 7ന്) വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എൻ.എം വിജയൻ എഴുതിയ കത്ത് ആത്മഹത്യാക്കുറിപ്പായി കണക്കാക്കുകയായിരുന്നു. വിജയന്റെ കുടുംബമായിരുന്നു കത്ത് പുറത്തുവിട്ടത്.
നിയമനത്തിനായി കോഴ വാങ്ങിയതുൾപ്പടെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് എൻഎം വിജയൻ തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ജില്ലയിലെ സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോഴ വാങ്ങി. വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, തുടങ്ങിയവർക്കാണ് വിജയൻ വഴി കോഴ കൈമാറിയത്.
എന്നാൽ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണം ലഭിക്കാതെ വരികയും കോഴ നൽകിയവർക്ക് നിയമനം നൽകാൻ സാധിക്കാതെ വരികയും ചെയ്തു. ഇതോടെ പണം നൽകിയവർ തുക തിരിച്ച് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ വിജയനെ കയ്യൊഴിയുകയും പണം മടക്കിനൽകാൻ സ്വന്തം സ്വത്തുവകകൾ പണയം വെക്കാൻ നിർബന്ധിതനാവുകയുമായിരുന്നു. ഇതുവഴി വൻ സാമ്പത്തിക ബാധ്യതയാണ് വിജയന്റെ കുടുംബത്തിനുണ്ടായത്.















