പാലക്കാട്: അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ്‌വൺ വിദ്യാർത്ഥി. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർത്ഥിയുടെ മാപ്പപേക്ഷ. ഫോൺ വാങ്ങി വച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞു പോയതാണെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. ഇതേ സ്കൂളിൽ തുടർന്ന് പഠിക്കാനുള്ള അവസരം നൽകണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടുണ്ട്.
ആനക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ് അദ്ധ്യാപർകർക്ക് നേരെ കൊലവിളി നടത്തിയത്. നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥി സ്കൂളിൽ ഫോൺ കൊണ്ടുവന്നു. ഇത് കണ്ട അദ്ധ്യാപകൻ മേടിച്ച് വയ്‌ക്കുകയും ചെയ്തു. പിന്നാലെ ഇത് പ്രിൻസിപ്പലിനെ ഏൽപ്പിച്ചു.
ഇത് തിരികെ ചോദിച്ചെത്തിയപ്പോഴായിരുന്നു കൊലവിളി. മുറിക്ക് അകത്ത് വച്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് പറയുമെന്നായിരുന്നു ആദ്യത്തെ ഭീഷണി. പിന്നാലെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവിടുമെന്നായി. ഇതിൽ വഴങ്ങാതെ വന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി. എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ‘തീർത്ത് കളയുമെന്നായിരുന്നു’ മറുപടി. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.















