പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രേവതി ബാബു പ്രതികരിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണ്. മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്‌ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം. പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കും.
നമുക്ക് ഇക്കാര്യത്തിൽ മുൻ അനുഭവങ്ങളുണ്ടല്ലോയെന്ന് പ്രസിഡൻ്റ് പറഞ്ഞു.
പഞ്ചായത്ത് അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് പഞ്ചായത്തിലെ 55,000 വരുന്ന ജനങ്ങളോടുളള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ചു. ആവശ്യത്തിനുളള ക്ഷ്യോൽപ്പന്നങ്ങൾ ഇവിടെ ഉണ്ടാക്കിയെടുക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത് കൂടേയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു.
“മദ്യനിർമ്മാണശാല ആരംഭിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് എലപ്പുള്ളിയിലെ ജനങ്ങളുടെ നിലപാട്. മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ ആദ്യം മുതൽ ദുരൂഹതയാണ്. ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.
കമ്പനി അധികൃതർ പറഞ്ഞ കാര്യങ്ങൾ അല്ല ചെയ്യാറുള്ളത്. മുൻപ് അവർ ചെയ്ത കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.” രേവതി ബാബു പറഞ്ഞു.
കമ്പനിയെ എന്തിനാണ് സർക്കാർ ന്യായീകരിക്കുന്നത് എന്നും അവർ ചോദിച്ചു.















