തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഹരികുമാർ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന വിലയിരുത്തലിലാണ് പൊലീസ്.
ദേവേന്ദുവെന്ന രണ്ടരവയസുകാരിയുടെ ജീവനെടുത്തത് സഹോദരിയോടുള്ള വൈരാഗ്യം കാരണമാണെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. ദേവേന്ദുവിന്റെ മരണത്തിൽ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത തേടാനാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്യൽ തുടരുകയാണ്.
കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുങ്ങിമരണമാണെന്നും കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിന്റെ മൃതദേഹം മറ്റൊരു വീട്ടിൽ സംസ്കരിക്കുകയും ചെയ്തു.















