തൊടുപുഴ: പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരനാണ് മർദമേറ്റത്. ഇടുക്കി കൂട്ടാറിൽ വെച്ച് കമ്പംമെട്ട് സിഐ ഷമീർ ഖാൻ ആണ് മുരളീധരനെ മർദ്ദിച്ചത്. 2024 ഡിസംബർ 31ന് രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വഴിയിൽ നിൽക്കുന്നതിനിടെയാണ് സിഐ ഷമീർ ഖാൻ പൊലീസ് സംഘവുമായി എത്തി അതിക്രമം നടത്തിയത്.
സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്നാണ് മുരളീധരന്റെ പരാതി. സിഐയുടെ അടിയേറ്റ് മുരളീധരൻ താഴെ വീണു. അദ്ദേഹത്തിന്റെ പല്ലു പൊട്ടി. മുരളീധരൻ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷം പ്രചരിക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ കണ്ട കുടുംബം തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാൻ തീരുമാനിച്ചത്. എസ്‌പി ഓഫീസിൽ പരാതി നൽകിയപ്പോൾ ജനുവരി 23ന് ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തു . എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.















