തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ വാരിക്കോരി പരോള്‍ നല്കി . ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍൧ 000 ദിവസത്തിലേറെ മൂന്ന് പ്രതികള്‍ക്ക് പരോള്‍ നല്കി .ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ അനുവദിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കെ.സി. രാമചന്ദ്രന് 1081 ദിവസത്തെ പരോളാണ് അനുവദിച്ചത്. ട്രൗസര്‍ മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും പരോള്‍ ലഭിച്ചു. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിര്‍മാണി മനോജ് 851, എം.സി. അനൂപ് 900, ഷിനോജ് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോള്‍ നല്കിയത്. 2018 ജനുവരി മുതല്‍ കൊടി സുനിക്ക് 90 ദിവസത്തെ പരോളാണ് അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കൊവിഡ് സ്‌പെഷല്‍ ലീവ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കാനുള്ള നീക്കം വിവാദമായിരുന്നു.
വടകരയ്‌ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽ നിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.















