ലബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. “ഇസ്രായേൽ പ്രതിരോധ സേനയും (IDF) ഇസ്രായേലി സുരക്ഷാ ഏജൻസിയും (ISA) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ, ലെബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി മുഹമ്മദ് ഷഹീനെ വധിച്ചു.”എന്നാണ് ഇസ്രായേൽ ഔദ്യോഗിക വിശിദീകരണം.
കാറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഹിൻ കൊല്ലപ്പെട്ടതെന്ന് സൈനിക പ്രസ്താവനയിൽ പറയുന്നു.ഇറാന്റെ ഒത്താശയോടെ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ ആരോപിച്ചു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്, സിഡോണിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഷാഹിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
സ്ഫോടനത്തിൽ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്.
ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.















