തിരുവനന്തപുരം:അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാൻ കാമുകിയെ കൊന്നത് അവള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനെന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
ആദ്യം ഇയാള്‍ സ്വന്തം മുത്തശ്ശിയെ ആണ് കൊലപ്പെടുത്തിയത്. പിന്നീട് പിതാവിന്റെ ജേഷ്ഠ്യന്റെ വീട്ടിലെത്തി ലത്തീഫിനെ കൊലപ്പെടുത്തി. മുന്‍ വൈരാഗ്യം കൂടി മനസില്‍ വച്ചാണ് ഇയാൾ ലത്തീഫിനെ കൊന്നത്. പണ്ട് തന്റെ അമ്മയെ ലത്തീഫ് അസഭ്യം പറഞ്ഞിരുന്നുവെന്നും കൊല്ലുമ്പോൾ അത് കൂടി തന്റെ മനസിലുണ്ടായിരുന്നെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. കൊലയ്‌ക്ക് ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഉറപ്പിച്ചെങ്കിലും താന്‍ മരിച്ചില്ലെങ്കിലോ എന്ന് കരുതി വീട്ടിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തന്നെ വിശ്വസിച്ച് വന്ന ഫര്‍സാന ഒറ്റയ്‌ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അഫാന്റെ വീട്ടില്‍ നിന്ന് മന്തിയുടേയും കൂൾ ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടടുത്തു. കൊലയ്‌ക്ക് മുന്‍പ് അഫാന്‍ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.