തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഇരകളായവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അഞ്ചുപേരും മരിച്ചത് തലയ്‌ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓരോരുത്തരുടെയും തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു. പെൺസുഹൃത്തിന്റെയും അനുജന്റെയും തലയിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി.
വെഞ്ഞാറമൂട് സ്വദേശിയായ അഫാൻ എന്ന 23-കാരൻ കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയുമാണ് കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട ഉമ്മ ഷമി മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുകയാണ്. ആറ് പേരെയും ചുറ്റിക കൊണ്ട് അടിച്ച് തല തകർത്ത ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു യുവാവ്. ഇളയ സഹോദരൻ, പിതൃമാതാവ്, പിതൃസഹോദരൻ , അദ്ദേഹത്തിന്റെ ഭാര്യ, പെൺസുഹൃത്ത് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നിടങ്ങളിൽ മൂന്ന് വീടുകളിലായിട്ടായിരുന്നു അരുംകൊലകൾ. മണിക്കൂറുകളുടെ ഇടവേളയിൽ ബൈക്കിൽ സഞ്ചരിച്ചാണ് അഞ്ച് പേരെയും പ്രതി ചുറ്റികയ്‌ക്കിരയാക്കിയത്.















