തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക.
ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവമാകുമെന്നും അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ. അണ്ടർ 16 തലത്തിൽ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്.
ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങൾ അണ്ടർ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം കൂടുതൽ എക്സ്പോഷർ നല്കുന്നതിനുമാണ് ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നത്. 27-ാം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് ടീമുകൾ യാത്ര തിരിക്കുക. 28-ാം തീയതി മുതൽ ഫൈനൽ തീരും വരെ അവർ സീനിയേഴ്സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവർക്ക് വിമാനയാത്ര, താമസം DA തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നത്.
കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് കെസിഎ 75-ാം പിറന്നാൾ ആഘോഷിക്കുന്ന വർഷം കൂടിയാണ്. അതിനാൽ ഈ അപൂർവ്വ നേട്ടം പല രീതികളിൽ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിന്റെ ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നതും ഇതിന്റെ ഭാഗമായാണ്.