കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി ആക്രമിച്ചപ്പോൾ പരിക്കേറ്റു വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഷഹബാസ് മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനാണ് മുഹമ്മദ് ഷഹബാസ്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്. തലയ്‌ക്ക് ക്ഷതമേറ്റ വിദ്യാര്‍ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അക്രമം .
ഞായറാഴ്ച ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഇതിനിടെ നടന്ന ഡാൻസുമായി ബന്ധപ്പെട്ട് വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താമരശ്ശേരി കൊരങ്ങാട് സ്കൂളിലെ കുട്ടികളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഉടൻ തന്നെ ട്യൂഷൻ സെന്ററിലെ അദ്ധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു.
ഇന്നലെ വീണ്ടും രണ്ട് സ്കൂളിലേയും വിദ്യാർത്ഥികൾ സംഘടിച്ചെത്തി ട്യൂഷൻ സെന്ററിന് പുറത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ വിദ്യാർത്ഥികൾ തന്നെയാണ് വീട്ടിൽ കൊണ്ടുവിട്ടത്. പുറമേ കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ വിട്ടുകാർ സംഭവം കാര്യമാക്കിയില്ല. പിന്നീടാണ് നിലവഷളായതോടെ രാത്രിയിൽ താമരശ്ശേറി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.