കോട്ടയം: മനുഷ്യത്വം മരവിച്ച ക്രൂര കൊലപാതകങ്ങളും കലാലയ റാഗിങ്ങും ആത്മഹത്യകളും ആശങ്ക ഉണർത്തുന്ന രീതിയിൽ കേരളത്തെ ഗ്രഹിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി. കേരളത്തെ വീഴുങ്ങുന്ന ലഹരിമാഫിയയെ കണ്ടെത്തി സംസ്ഥാനത്തെ രക്ഷിക്കുന്നതിൽ കേരള സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനതല ബന്ധമുണ്ടെന്ന് സംശയിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്ര തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ കഴിയൂവെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
മാതൃ- പിതൃ, ശിശുഹത്യകൾ അനുദിനം വർദ്ധിച്ചുവരുന്നു. മദ്യവും ലഹരിയുമാണ് ഇത്തരം കൊടും ക്രൂരതകൾക്ക് കാരണമാകുന്നതെന്ന് ഇതിനകം തന്നെ പല സംഭവങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ 23 കാരൻ 93 വയസ്സുള്ള മുത്തശ്ശിയെ അടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെ പൊലീസ് സ്റ്റേഷനിൽ ഹാജരായത് കണ്ട് നാട് വിറങ്ങലിച്ചു പോയി.
കേരളത്തിലെ കലാലയങ്ങളിൽ നിന്നും അതിക്രൂരമായ വിദ്യാർത്ഥി പീഡന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആൾക്കൂട്ട വിചാരണയിലൂടെ മർദ്ദിച്ചും ചവിട്ടിയും കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ, പുതുവർഷത്തിൽ കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിൽ നിന്നും പുറത്തുവന്ന പൈശാചികമായ റാഗിങ്ങ് വരെ ഇതിൽ ഉൾപ്പെടുന്നു. കലാലയ ഹോസ്റ്റൽ മുറികളെ ദണ്ഡന മുറികൾ ആക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന രാഷ്‌ട്രീയ സംരക്ഷണം ആണ് ഇത് ആവർത്തിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സിദ്ധാർത്ഥൻ വധക്കേസിലെ കുറ്റാരോപിതർ വേഗം തന്നെ നിയമത്തിന്റെ നൂലാമാലകളിൽ നിന്നും ‘സ്വതന്ത്രമായതാണ് മറ്റൊരു കാരണം. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവമായ സമീപനം ഇല്ലാത്തതാണ് കലാലയങ്ങളിൽ കൊലമുറികൾ ഒരുങ്ങുന്നതിന് കാരണമെന്നും എൻ. ഹരി എഴുതിയ കത്തിൽ പറയുന്നു.
കഴിഞ്ഞദിവസം കലാലയ അതിക്രമപട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയുടെ യോഗത്തിൽ മുഖ്യമന്ത്രി അവർക്ക് നൽകിയ ക്ലീൻ സർട്ടിഫിക്കറ്റ് സർക്കാർ സമീപനത്തിന്റെ മുഖമായി കാണാം. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടൽ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയിലെ ദുഷിച്ച പ്രവണത മാറ്റാൻ അനിവാര്യമാണ്. നിലവിലുള്ള റാഗിംഗ് നിയമം കർക്കശമാക്കുകയും, റാഗിംഗ് പ്രതികൾക്ക് ദേശീയ അടിസ്ഥാനത്തിൽ തുടർപഠനം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണം. ഇതിനൊപ്പം ‘ബോധവൽക്കരണ പ്രവർത്തനങ്ങളും ഉഷാറാക്കണം. കേന്ദ്രസർക്കാരിന്റെ വിശാലമായ സമീപനത്തിൽ മാത്രമേ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ കാർന്നുതിന്നുന്ന അക്രമപരമ്പരകൾക്ക് അവസാനം ഉണ്ടാകൂ. ഒരു ലഹരി-അക്രമ കേസ് പോലും ഇല്ലാത്ത ദിനങ്ങളില്ല. ലഹരിയുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല. നിസ്സാര വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കുന്നതിനാൽ പ്രതികളും രക്ഷപ്പെടുന്നു.
എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി വസ്തുക്കൾ കേരളത്തിലെ ചെറുപ്പക്കാർ വ്യാപകമായി ഉപയോഗിക്കുന്നു. രാസ ലഹരി സുലഭമായി ലഭിക്കുന്നതാണ് മറ്റൊരു പ്രശ്നമെന്നും ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ. ഹരി എഴുതിയ കത്തിൽ സൂചിപ്പിക്കുന്നു.















