തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിൽ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവിന്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് സിഐ അനൂപ് അറിയിച്ചു.
അഫാന് മാനസികപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കുറ്റപത്രം തയ്യാറാക്കുക. സാമ്പത്തികപ്രയാസങ്ങളെ തുടർന്ന് അഫാൻ പലരോടും കടം ചോദിച്ചിരുന്നു. കടബാധ്യതയുടെ പേരിൽ കുടുംബാംഗങ്ങൾക്കിടയിൽ തർക്കവും ഉടലെടുത്തു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഓരോരുത്തരെയും കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അഫാന്റെ അനുജൻ, പെൺസുഹൃത്ത്, പിതൃമാതാവ്, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ച് പേരെയാണ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് അഫാൻ കൊലപ്പെടുത്തിയത്. ഉമ്മ ഷെമിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഇവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.