തിരുവനന്തപുരം: മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ വിമർശിച്ച് ചാനൽ പരിപാടി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടിൽ ഇടപെട്ട് രാജീവ് ചന്ദ്രശേഖർ
മഹാകുംഭമേളയെ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ വിമർശനമാണുണ്ടായത് .
കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത 60 കോടി ഭക്തരെയും അവഹേളിക്കുന്ന രീതിയിലായിരുന്നു പരിപാടി .ഹൈന്ദവ വികാരങ്ങളെ തികച്ചും അപഹസിക്കും വിധമാണ് അവതാരക സിന്ധു സൂര്യകുമാർ ആ പരിപാടി അവതരിപ്പിച്ചത് എന്നായിരുന്നു വിമർശനം. ഇതിനു പിന്നാലെ ഇനി ഇത്തരം നിലപാടുകൾ ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചുവെന്നുമാണ് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചത്.
മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എന്റെ…
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) March 4, 2025
‘ അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ‘ – എന്നാണ് രാജീവ് ചന്ദ്രശേഖറുടെ കുറിപ്പ്.















