തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഉമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്.
11 മണിയോടെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ എത്തിച്ച പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴിയിൽ അഫാൻ ഉറച്ചു നിൽക്കുകയാണ്. സൽമാ ബീവിയെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ചോദ്യം ചെയ്യലിൽ അഫാൻ പൊലീസിനോട് വിവരിച്ചു. പ്രതിയെ അടുത്തദിവസം സൽമാൻ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
മറ്റു നാല് കൊലപാതകങ്ങളിലും അഫാന്റെ അറസ്റ്റ് വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ഇവിടങ്ങളിലെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം.
അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയെ ഇളയ മകൻ അഹ്സാന്റെ മരണവിവരം അറിയിച്ചു. ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ പൊലീസിന്റെ നിർദ്ദേശപ്രകാരം ഡോക്ടർമാരാണ് ഇക്കാര്യം ഷെമിയെ അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് മരിച്ചുവെന്നാണ് ഷെമിയോട് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
ബോധം വന്നപ്പോൾ മുതൽ ഷെമി തന്റെ മക്കൾ രണ്ടുപേരെ കുറിച്ചും ചോദിച്ചിരുന്നു. ഷെമിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയതോടെയാണ് മകന്റെ മരണവിവരം അറിയിച്ചത്. മക്കൾ രണ്ടുപേരും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണെന്ന് നേരത്തെ ഷെമിയോട് പറഞ്ഞിരുന്നു. വീണ്ടും മകനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് പൊലീസിന്റെ നിർദേശപ്രകാരം മരണവാർത്ത അറിയിച്ചത്. അതേസമയം തന്നെ മകൻ ഉപദ്രവിച്ചിട്ടില്ലെന്നും കട്ടിലിൽ നിന്ന് വീണ് തലയ്‌ക്ക് പരിക്കേറ്റതാണെന്നുമുള്ള മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഉമ്മ ഷെമി.