കൊച്ചി: ഗോദയിൽ തീ പാറുന്ന പോരാട്ടവുമായി വനിതാ ഗുസ്തി താരങ്ങൾ. കാണികൾക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 മത്സരാർത്ഥികൾ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി മാറി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളിൽ അരങ്ങേറിയത്. കേരളത്തിലെ വനിതാ കായികതാരങ്ങളുടെ ശക്തിയും കഴിവും പ്രദർശിപ്പിക്കുന്ന കാഴ്ചയായി മത്സരം മാറി. കേരള ക്വീണായി കോട്ടയം സ്വദേശി അഞ്ജുമോൾ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലുലുമാളിലെ എട്രിയത്തിലൊരുക്കിയ മണൽപ്പരപ്പായിരുന്നു ഗോഥ. കയ്യടികളും ആർപ്പുവിളികളും നിറഞ്ഞതോടെ വീറും വാശിയുമേറിയ ചടുല മത്സരമായി ചാമ്പ്യൻഷിപ്പ് മാറുകയും ചെയ്തു.
50 കിലോ മുതൽ 62 കിലോ വരെയും 63 കിലോ മുതൽ 76 കിലോ വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങിലായിരുന്നു മത്സരം. ഓരോ മത്സരത്തിലും വനിതാ താരങ്ങളുടെ ആവേശ പോരോട്ടം നിറഞ്ഞു. കാലിടറിയും മലർത്തിയടിച്ചും വീഴ്ചയിൽ നിന്ന് വാശിയോടെ ഉയിർത്തെണീറ്റും മത്സരം കൊഴുത്തത്. 76 കിലോ വിഭാഗത്തിന്റെ ഒന്നാം കാറ്റഗറി മത്സരത്തിൽ കോട്ടയം സ്വദേശി അഞ്ചുമോൾ ജോസഫ് ഒന്നാം സ്ഥാനം നേടി, കൊല്ലം സ്വദേശി ആര്യനാഥ് രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി അഞ്ജിത ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 62 കിലോ മത്സരവിഭാഗത്തിൽ ഇടുക്കി സ്വദേശി മഞ്ജുഷ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി അമൃത രാജേഷ് രണ്ടാം സ്ഥാനവും, കൊല്ലം സ്വദേശി പാർവതി മൂന്നാം സ്ഥാനവും നേടി.
തുടർന്ന് നടന്ന കേരള ക്വീൻ മത്സരത്തിൽ അഞ്ജുമോൾ ജോസഫും അമൃതരാജേഷും മല്ലടിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ അഞ്ജുമോൾ ജോസഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായി അമൃതരാജേഷ് മാറി. ജേതാക്കൾക്ക് 10,000, 5,000, 3,000 എന്നിങ്ങനെ ക്യാഷ് അവാർഡും പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ഗുസ്തി അസോസിയേഷൻ സെക്രട്ടറി ടി.ജെ ജോർജ്, പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ, നാഷണൽ ഫ്രീ സ്റ്റൈൽ ഗോൾഡ് മെഡലിസ്റ്റ് വുമൺ ജാസ്മിൻ ജോർജ്, എം.എം സലീം എന്നിവരടങ്ങുന്ന അറംഗ പാനലായിരുന്നു വിധികർത്താക്കൾ. ലുലു ഗ്രൂപ്പ് ഇന്ത്യ മാർക്കറ്റിങ് ഹെഡ് ഐശ്വര്യ ബാബു, ലുലു ഇന്ത്യ ലീസിങ് ജനറൽ മാനേജർ റീമ രെജി, തുടങ്ങിയവർ സംബന്ധിച്ചു.















