വാഷിംഗ്ടൺ: അമേരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസം വീശിയടിച്ച അതിശക്തമായ കാറ്റിൽ 33 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മദ്ധ്യ-തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളായ ടെക്സസ്, ഒക്ലഹോമ, കാൻസസ് എന്നിവിടങ്ങളിലാണ് അതിശക്തമായ കാറ്റ് ആഞ്ഞുവീശിയത്. വീടുകളും വാഹനങ്ങളും തകർന്നു. കാൻസാസിൽ 50-ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതാണ് അപകടത്തിന് കാരണം. പ്രദേശത്തെ വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടു.
ചുഴലിക്കാറ്റിൽ ധാരാളം മരങ്ങൾ കടപുഴകിവീണു. കൂറ്റൻ മരങ്ങൾ വീണ് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടെക്സസിൽ പാെടിക്കാറ്റും തീപിടിത്തവും മൂലമുണ്ടായ അപകടത്തിൽ നാല് മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തെ തുടർന്ന് നിരവധി ആളുകളെ കാണാതായിട്ടുണ്ട്. അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. ചുഴലിക്കാറ്റിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ വർഷവും ഇതേ സമയം ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് ആഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 54 പേരാണ് അപകടത്തിൽ മരിച്ചത്.















