മലപ്പുറം: ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ മദ്രസയിൽ പോയി പഠിച്ച നിരവധി പേരുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ എംഎൽഎ. മതവിദ്യാഭ്യാസം ലഭിച്ചിട്ടുള്ള മുസ്ലീങ്ങളെ തെറ്റുകാരുടെ കൂട്ടത്തിൽ കാണാൻ പാടില്ലെന്ന അതിമോഹമാണ് തന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധാരമെന്ന് കെടി ജലീൽ ചൂണ്ടിക്കാട്ടി. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയത്. മലബാറിലെ 200 മയക്കുമരുന്നു കേസുകൾ പരിശോധിച്ചപ്പോൾ പ്രതികളായവരിൽ 61%വും മുസ്ലീങ്ങളാണെന്ന് കണ്ടെത്തിയെന്ന് കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം വിവാദമായ പശ്ചലത്തലത്തിലാണ് വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകി കെടി ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. മലപ്പുറം ജില്ലാ ‘വിസ്ഡ’ത്തിന്റെ ഇഫ്താർ ചടങ്ങിൽ വച്ച് ജലീൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ജലീലിന്റെ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം സമസ്തയും രംഗത്തെത്തി.
മതം പഠിച്ചവർ ലഹരിക്കേസിൽ അകപ്പെടുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികൾ ഒത്തുച്ചേർന്ന ഒരു യോഗത്തിൽ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ജലീൽ വിശദീകരിച്ചു. മത വിദ്യാഭ്യാസം കിട്ടുന്ന ആളുകൾ തെറ്റുകളിലേക്ക് പോകാൻ പാടില്ല. ലഹരിക്കടത്തിൽ പിടിക്കപ്പെടുന്ന മുസ്ലീങ്ങളിൽ 99%-വും ചെറുപ്പത്തിൽ മതപഠനം കിട്ടിയവരാണെന്നാണ് തന്റെ അന്വേഷണത്തിൽ മനസ്സിലായെന്ന് കെടി ജെലീൽ ഊന്നിപ്പറഞ്ഞു. മദ്രസയിൽ നിന്ന് തനിക്ക് കിട്ടിയ ശിക്ഷണമാണ് തെറ്റായ വഴികളിൽ നിന്ന് അകറ്റിയത്. സമാനമായ സാഹചര്യം പുതിയ കാലത്ത് കാണുന്നില്ലെന്ന മനോവേദനയാണ് ഇഫ്താർ മീറ്റിൽ പങ്കുവച്ചതെന്നും ജലീൽ പറഞ്ഞു.
Read more at: “മദ്രസയിൽ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: കെടി ജലീൽ