ചേലക്കര അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് മാർച്ച് 22, 23 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിനും ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 3, 8, 9 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിനും ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 200 കിലോമീറ്റർ ചുറ്റളവിൽ വീടുകളും കെട്ടിടങ്ങളും ഉള്ളതായും വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിന് നിയമാനുസൃതമായ കെട്ടിടം ഇല്ലെന്നും വെടിക്കെട്ട് ഏജൻസിക്ക് പെസോയിൽ നിന്നുള്ള അംഗീകരമില്ലെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവുകളിൽ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അനുമതി വെടിക്കെട്ടിന് നൽകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോ വെടിക്കെട്ട് പ്രദർശനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ മുമ്പ് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിനെ തുടർന്നുമാണ് 1884 സ്ഫോടകവസ്തു നിയമം 6സി(1)(സി) ആക്ട് പ്രകാരം ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.