ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. മുതിർന്ന തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ മനോജ് അതിനുശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.
1999ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.
പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.അഭിനയിക്കാൻ വരുന്നതിനുമുമ്പ് മനോജ് സംവിധായകൻ മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ബോംബെ, ശങ്കറിന്റെ എന്തിരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2023 ൽ ഭാരതിരാജ, സുശീന്തിരൻ, എന്നിവരെ ഉൾപ്പെടുത്തി മാർഗഴി തിങ്കൾ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.
സിനിമ താരം നന്ദനയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.