2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക്സഭയിൽ പാസായി. രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയ്‌ക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരേയും ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളേയും ഭാരത സർക്കാർ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെത്തി രാജ്യത്തിന് ഭീഷണിയായി മാറുന്നവരെ ഗൗരവപൂർവം കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. ലോക്സഭയിൽ അവതരിപ്പിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025-ന്മേൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു അമിത് ഷായുടെ പരാമർശം.
ഇന്ത്യ സന്ദർശിക്കുന്നതിൽ ദുരുദ്ദേശ്യമുള്ളവരെ മാത്രമേ ഇന്ത്യൻ സർക്കാർ തടയൂവെന്നും ഭാരതം ഒരു ധർമ്മശാലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവരെ പ്രവേശിക്കാൻ അനുവദിക്കില്ല. ഇന്ത്യയൊരു ധർമ്മശാലയല്ല. രാഷ്‌ട്രത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ എത്തുന്ന ഏതൊരാളെയും ഇന്ത്യ എന്നെന്നും സ്വാഗതം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെയും വ്യവസായങ്ങളേയും വളർത്തുന്നതിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിയമനിർമ്മാണം സഹായിക്കും. ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയെക്കുറിച്ചും വിശദമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബിൽ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശികളും മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യകളും ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി പരാമർശിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇന്ത്യയിൽ അഭയം തേടുന്ന ആളുകൾ വർദ്ധിച്ചിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുകതന്നെ ചെയ്യുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും 2047 ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമായി മാറ്റാനും ബിൽ സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
“വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം, വ്യവസായം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്നാൽ രാജ്യത്തിന് ഭീഷണിയാകുന്നവരെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും,” അമിത് ഷാ അടിവരയിട്ടുപറഞ്ഞു.















