കൊച്ചി : വസ്തുതകൾ വളച്ചൊടിച്ച് ചിത്രീകരിച്ചു കൊണ്ട് പ്രഥ്വിരാജ് സംവിധാനം ചെയ്ത വിവാദ സിനിമയായ എമ്പുരാനിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. സംവിധായകനുൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഭീകരവിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ പടില്ലെന്നിരിക്കെയാണ് ചിത്രത്തിൽ നിയമവിരുദ്ധമായി ചിഹ്നങ്ങൾ അതേ പടി കാട്ടുന്നതെന്ന ആരോപണം ആദ്യ ദിവസം മുതൽ തന്നെ ശക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഎഐയുടെ മുതിർന്ന പ്രോസിക്യൂട്ടർമാർ നടപടി ആരംഭിച്ചെന്നു ഏജൻസിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിലെ രണ്ട് മണിക്കൂർ എട്ട് മിനിട്ട് പത്താമത്തെ സെക്കൻ്റിലാണ് ഏജൻസിയുടെ ചിഹ്നവും, നമ്പറും അടയാളപ്പെടുത്തിയ വാഹനം ഈ ചിത്രത്തിൽ കാണുന്നത്. ഒരിക്കലും ഏജൻസിയുടെ ചിഹ്നങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ഇത് ഏജൻസിക്ക് നാണക്കേടുണ്ടാക്കിയെന്നും വൃത്തങ്ങൾ അറിയിച്ചു.
എന്തായാലും സിനിമക്കെതിരെയുള്ള വിവാദങ്ങൾ ഒന്നിടവിട്ട് പുറത്ത് വരുന്നതിനിടയിലാണ് കേന്ദ്ര ഏജൻസി തന്നെ ഈ ഒരു വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്നത്.