ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ താരങ്ങളിലേക്ക്. അറസ്റ്റിലായ തസ്ലീമ സുൽത്താന്റെ മൊഴിയിലുള്ള താരങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് അറിയിച്ചു. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയക്കും. ഇരുവർക്കും കഞ്ചാവ് നൽകിയെന്ന് തസ്ലീമ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്.
കേസുമായി ബന്ധപ്പെട്ട് തസ്ലീമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി നേരത്തെ അറസ്റ്റിലായിരുന്നു. മലേഷ്യയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്സൈസ് കണ്ടെത്തൽ. കഞ്ചാവിന്റെ മുഖ്യ ഇടപാടുകാരൻ സുൽത്താൻ അക്ബർ അലിയാണ്. ഭാര്യ തസ്ലീമ വഴിയാണ് സുൽത്താൻ സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഇവർ ലഹരി കടത്തുന്നുണ്ട്.
സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി പലതും വിദേശത്ത് നിന്ന് സുൽത്താൻ കടത്തിയിരുന്നു. ചെന്നൈയിൽ ഒരു ഇലക്ട്രോണിക് ഷോപ്പും ഇയാൾ നടത്തുന്നുണ്ട്. തസ്ലീമ പിടിയിലായ വിവരമറിഞ്ഞ് സുൽത്താൻ ഒളിവിൽ കഴിഞ്ഞിരുന്നത് ചെന്നൈയിലെ ഉൾപ്രദേശത്തായിരുന്നു. ക്രിമനൽ സംഘങ്ങളുടെ പ്രധാന ഏരിയയിലായിരുന്നു സുൽത്താന്റെ ഒളിവുജീവിതം. ഇവിടെ നിന്ന് പ്രാദേശിക പൊലീസിന്റെ സഹായം പോലുമില്ലാതെ ഏറെ സാഹസികമായാണ് എക്സൈസ് സംഘം സുൽത്താനെ പിടികൂടിയത്.