കൊല്ലം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗമായിരുന്നു.
കൊല്ലം ജില്ലാ മുൻ ഡിസിസി പ്രസിഡന്റും വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു.സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍.പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം.കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്‌ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.