കാസർകോട്: യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ബേഡകം മണ്ണടക്കം സ്വദേശി രമിതയാണ് മരിച്ചത്. കടയ്‌ക്കുള്ളിൽ നിൽക്കുകയായിരുന്ന രമിതയെ തിന്നറൊഴിച്ച് തീ കൊളുത്തുകയായിരുന്നു തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശിയായ രാമാമൃതം. തുടർന്ന് അതിഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലായിരുന്നു.
ഏപ്രിൽ എട്ടിനായിരുന്നു ആക്രമണം നടന്നത്. ബേഡകത്ത് പലചരക്ക് കട നടത്തുന്നയാളായിരുന്നു 27-കാരിയായ രമിത. ഇവരുടെ കടയുടെ സമീപം ഫർണീച്ചർ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. ഇയാൾ മദ്യപിച്ച് വരികയും ഇടയ്‌ക്കിടെ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്ന് കെട്ടിട ഉടമയ്‌ക്ക് രമിത പരാതി നൽകി. ഇതോടെ കടയൊഴിഞ്ഞ് പോകാൻ രാമാമൃതത്തോട് കെട്ടിട ഉടമ ആവശ്യപ്പെട്ടു. തുടർന്നുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു രമിതയെ തീ കൊളുത്തിയത്.
സംഭവത്തിന് പിന്നാലെ രാമാമൃതം പൊലീസ് കസ്റ്റഡിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു രാമാമൃതം. 50 ശതമാനം പൊള്ളലേറ്റ രമിത ഒരാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു.















