കടുത്തുരുത്തി: ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തലുമായി യുവതി അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തി. തുടർന്ന് യുവതി കോടതിയിലെത്തി ഇതിന് അനുസരിച്ചുളള മൊഴി നൽകുകയും ചെയ്തു. ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിന് അറുതിയായി. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനാണ് വ്യാജ പീഡന പരാതിയിൽ ഏഴുവർഷത്തെ ദുരിതക്കയത്തിൽപ്പെട്ട ഹതഭാഗ്യൻ.
എറണാകുളം സ്വദേശിനിയായ യുവതി ആയിരുന്നു പരാതിക്കാരി.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്ന ജോമോനെതിരെ 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി പീഡന പരാതി നൽകുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.
വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സ്ഥാപനം പൂട്ടി. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ജോമോനെ അകറ്റിനിർത്തി. . പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്‌ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ ഓർക്കുന്നു.
ഇതിനിടെ വിവാഹമൊക്കെ കഴിച്ച് ജീവിതം ആരംഭിച്ചിരുന്ന പരാതി നൽകിയ വിദ്യാർത്ഥിനി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു.
പള്ളിയിലെ ശുശ്രൂഷയ്‌ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടവർ കോടതിയിൽ ഹാജരായി മൊഴി കൊടുത്തു. ഇതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജോമോൻ പറഞ്ഞു.















