കൊച്ചി: ലഹരി പരിശോധനയ്‌ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഷൈന്‍ ഇന്ന് മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി. ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയി. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക. ഷൈന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.ലഹരി പരിശോധനയ്‌ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടത് എന്ന ചോദ്യത്തിനാണ് പൊലീസ് പ്രധാനമായും ഉത്തരം തേടുക. . ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.















