തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അനസൂയ ദേവകി വാര്യരാണ് ഭാര്യ.അനിൽ ഷാജി,അപ്പു ഷാജി എന്നിവരാണ് മക്കൾ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുകയായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനായിരുന്നു അദ്ദേഹം 40 ഓളം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും ഷാജി എൻ കരുൺ പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ തേടിയെത്തിയ അദ്ദേഹത്തെ 2011-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്‌ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്‌ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സും അദ്ദേഹത്തിന് ലഭിച്ചു. കുട്ടിസ്രാങ്ക്,നിഷാദ് ,വാനപ്രസ്ഥം,സ്വം,പിറവി,സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.