കൊച്ചി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്‌ക്കായിരിക്കും പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും അയാളുടെ എട്ട് കൂട്ടുകാർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്ലാറ്റിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസാണ് പരിശോധന നടത്തിയത്. അവർ പുലിപ്പല്ല് ലോക്കറ്റ് ആയി ഉപയോഗിച്ച മാല കണ്ടെത്തിയപ്പോൾ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇത് തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്. പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് സമ്മതിച്ചു. സനിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.
ഒന്നു മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട് . ഫ്ലാറ്റിൽ കണ്ടെത്തിയത് വളരെ ചെറിയ അളവിലുള്ള കഞ്ചാവായതിനാൽ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി തന്നെ കൊണ്ടുപോയി.
ഫ്ലാറ്റിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.ഇവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങിയതാണെന്ന് വേടൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസ് എടുക്കില്ല. ഒമ്പതര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. സ്രോതസ് കാണിച്ചാൽ പിടിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയും വിട്ടുനൽകും. തന്നെ കുടിക്കിയതല്ലെന്നും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും വേടൻ പ്രസ്താവിച്ചിട്ടുണ്ട്.