ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു. പാകിസ്താനിലെ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഹാഷിം മൂസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ലഷ്കർ ഭീകരസംഘടനയിൽ നിന്ന് പരിശീലനം കിട്ടിയിട്ടുള്ള ആളാണ് ഹാഷീം മൂസ. സംഘം വനമേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
എൻഐഎ പുറത്തുവിട്ട രേഖാചിത്രത്തിലെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ഹഷീം മൂസ, അലി ഭായ്, ആബിദ് ഹുസൈൻ ധോക്കർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.
ആറ് ഭീകരരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിൽ നാല് പേർ പാകിസ്താനികളും രണ്ട് പേർ ജമ്മുവിൽ നിന്നുള്ളവരുമാണ്. ഒന്നൊര വർഷം മുമ്പാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഇതിന് മുമ്പും ഇവർ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഭീകരാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഭീകരർ വനമേഖലയിലൂടെ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭീകരർ വനമേഖലകളിൽ തന്നെ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. നിലവിൽ അനന്ത്നാഗിൽ ശക്തമായ തെരച്ചിൽ പുരോഗമിക്കുകയാണ്.