ന്യൂഡൽഹി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം.പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം മിന്നൽ മിസൈലാക്രമണം നടത്തി. ഇതേവരെ 30 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായിട്ടാണ് നടത്തിയത്. ഇന്നു പുലർച്ചെ 1. 44 ഓടെയാണ് മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് ബഹവൽപുർ.
ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. ‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.പാക്കിസ്താന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രസ്താവിച്ചിട്ടുണ്ട്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വാർത്ത. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പത്തുമണിക്കുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.
അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും 8 പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്താൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു.ആക്രമണത്തിനു തിരിച്ചടി നൽകുമെന്നും മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യംപ്രസ്താവിച്ചു . നിയന്ത്രണരേഖയിൽ പാക്കിസ്താൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്.
ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേർ അന്നു കൊല്ലപ്പെട്ടു.