കൊച്ചി: ഇന്ത്യ പാകിസ്താനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ കനത്ത തോതിൽ വര്‍ധിപ്പിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) നിര്‍ദേശിച്ചു. യാത്രക്കാര്‍ക്ക് ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും.
സുരക്ഷാ പരിശോധനകള്‍ കൂടിയ സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനു ശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്) പുറമേ ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
ഈ സംവിധാനത്തിന് ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്എല്‍പിസി)’ എന്നാണ് പറയുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഇതു പ്രകാരം എല്ലാ വിമാനത്താവളങ്ങളിലും 100 ശതമാനം സിസിടിവി കവറേജ് ഉറപ്പാക്കും.