ന്യൂഡല്‍ഹി: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ് (25) മരിച്ചത്.മണിപ്പൂര്‍ സ്വദേശിയായ ദീപക് ചിംഗാംമിന് ആർഎസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റത്. മെയ് 10 ന് പുലർച്ചെ നടന്ന ഷെല്ലാക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്‌എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ എം.ഡി. ഇംതിയാസും നേരത്തെ വീരമൃത്യു വരിച്ചിരുന്നു.
ദീപകിന്‍റെ മരണത്തില്‍ ബി.എസ്.എഫ് ജമ്മു അനുശോചനം അറിയിച്ചു. ‘മെയ് 10 ന് ജമ്മു ജില്ലയിലെ ആർ.എസ്. പുര പ്രദേശത്ത് അന്താരാഷ്‌ട്ര അതിർത്തിയിൽ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകൾ ഏൽക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.. എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ബി.എസ്.എഫ് ജമ്മു പറയുന്നു.
ആർഎസ് പുര സെക്ടറിൽ അതിർത്തി കടന്നുള്ള വെടിവയ്പിൽ ധീരമായി രാജ്യത്തിനായി സേവനമനുഷ്ഠിക്കുന്നതിനിടെ ആത്യന്തിക ത്യാഗം ചെയ്ത അതിർത്തി സുരക്ഷാ സേനയിലെ കോൺസ്റ്റബിൾ (ജിഡി) ദീപക് ചിംഗാഖത്തിന്റെ വിയോഗത്തിൽ ഞങ്ങൾ അഗാധമായി ദുഃഖിതരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അധികാരിമായം ശാരദാ ദേവി പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിന് ശേഷമാണ് ബി.എസ്.എഫും പാകിസ്ഥാൻ സൈന്യവും തമ്മിൽ വെടിവയ്പ്പ് നടന്നത്.