തൃശൂര്‍: സിഐടിയു പ്രവർത്തകനായിരുന്ന തൊഴിലാളിയെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. കാളത്തോട് നാച്ചുവിനെ വധിച്ച കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികള്‍ കേസിന്റെ ആവശ്യത്തിനല്ലാതെ തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.
തൃശൂര്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജായ ടി.കെ. മിനിമോളാണ് ശിക്ഷ വിധിച്ചത്.
കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വെട്ടുക്ക പറമ്പില്‍ ഷാജഹാന്‍ (50), വലിയകത്ത് ഷബീര്‍ (30), പരിക്കുന്ന് വീട്ടില്‍ അമല്‍ സാലിഹ് (31), വലിയ കത്ത് ഷിഹാസ് (40), കാട്ടുപറമ്പില്‍ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടില്‍ അബൂബക്കര്‍ മകന്‍ സൈനുദ്ദീന്‍ (51) എന്നിവരെയാണ് ശിക്ഷിച്ചത്.
2021 ഒക്ടോബര്‍ 22ന് ആണ് കൊലപാതകം നടന്നത്. കോവിഡ് കാലഘട്ടത്തിൽ നാച്ചു മീൻ വ്യാപാരം തുടങ്ങിയിരുന്നു. മീൻ വിതരണത്തിന് ബന്ധുവിന്റെ ട്രക്കിൽ കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ മുൻവശം വന്നു സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിലെ സാക്ഷികള്‍ക്ക് നേരെ നിരവധിതവണ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക പോലീസ് സംരക്ഷണത്തോടെയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 68 സാക്ഷികളെ വിസ്തരിച്ചു. വിരലടയാളം, ഡിഎന്‍എ അടക്കം പല ശാസ്ത്രീയതെളിവുകളും കോടതിയില്‍ ഹാജരാക്കി.















