അധിക്ഷേപിച്ചെന്നും അപകീർത്തികരമായ പരാമർശം നടത്തിയെന്നുമുള്ള നടിമാരുടെ പരാതിയിൽ അറസ്റ്റിലായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മുതിർന്ന നടിമാരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. തനിക്കും സമാന അനുഭവമുണ്ടായെന്ന് പറയുകയാണ് നടി മായ വിശ്വനാഥ്. ഒരിക്കൽ തന്നെയും ഇയാൾ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് നടി വ്യക്തമാക്കിയത്. മാഡത്തെ കണ്ടാൽ ദേവതയെ പോലുണ്ടെന്നും വനിത തിയേറ്ററിന് മുന്നിലുണ്ടോയെന്നും ഇയാൾ ചോദിച്ചതായും മായ വിശ്വനാഥ് വെളിപ്പെടുത്തി.
‘ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു. ട്രൂ കോളറിൽ സന്തോഷ് വർക്കി എന്നാണ് കണ്ടത്. ആരുടെ ഫോണായാലും ഞാൻ എടുക്കും. കാരണം എനിക്കത് ഹാൻഡിൽ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണൻ എന്നാണെന്ന് അയാൾ പറഞ്ഞു. നിങ്ങൾക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാൻ ചോദിച്ചു. അത് സന്തോഷ് വർക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാൻ വിളിച്ചതാണ്, മാഡം ഇപ്പോൾ വനിതാ തിയേറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോൾ തിയേറ്ററിന് മുന്നിൽ നിൽക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാൻ പറഞ്ഞു.
മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്നായി ഞാൻ. സോഷ്യൽ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാൻ ചോദിച്ചു. അയ്യോ മായ ചേച്ചീ ഫോൺ എടുക്കല്ലേ, തലവേദനയാണെന്ന് അവർ പറഞ്ഞു. അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്”-മായ വിശ്വനാഥ് പറഞ്ഞു.