ഐസ്ക്രീമിൽ നിന്നും ചത്തപല്ലിയുടെ അവശിഷ്ടം കണ്ടെത്തി. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് കോൺ ഐസിക്രീമിൽ നിന്നും പല്ലിയുടെ വാൽ ലഭിച്ചത്.
അഹമ്മദാബാദിലെ ദേവ് കുതിർ അവന്യൂവിലെ ഒരു ഐസ്ക്രീം പാർലറിൽ നിന്ന് 80 മില്ലിയുടെ ഹാവ്മോർ ഹാപ്പി കോണാണ് യുവതി വാങ്ങിയത്. ഐസ്ക്രീം കഴിക്കുന്നതിനിടെ അസാധാരണമായ രുചി വ്യത്യാസം യുവതിക്ക് അനുഭവപ്പെട്ടു. തുടർന്ന് ഐസ്ക്രീം പരിശോധിച്ചപ്പോൾ പല്ലിയുടെ വാൽ കണ്ടെത്തുകയായിരുന്നു. ഛർദ്ദിച്ച് അവശയായ യുവതി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ ഐസ്ക്രീം പാർലർ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പാർലർ പ്രവർത്തിച്ചിരുന്നതെന്നണ് റിപ്പോർട്ട്.
ഐസ്ക്രീം നിർമിച്ച അഹമ്മദാബാദിലെ നരോദയിലുള്ള ഹാവ്മോർ നിർമ്മാണ യൂണിറ്റിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫാക്ടറിക്ക് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഐസ്ക്രീമിന്റെ മുഴുവൻ ബാച്ചും തിരിച്ച് വിളിക്കാൻ കമ്പനിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകുകയും ചെയ്തു.