നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് സന്ധ്യ പിന്നീട് തിരുത്തി പറയുകയായിരുന്നു.
യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ സന്ധ്യ പോലീസ് കസ്‌റ്റഡിയിലാണ്.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്‌ത മൂന്നരവയസുകാരി കല്യാണിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൂട്ടാനായി പോയ സന്ധ്യ തിരികെ എത്തുമ്പോൾകൂടെ കുട്ടിയില്ലായിരുന്നു. പരസ്പര വിരുദ്ധമായ സംസാരത്തെ തുടർന്ന് ചെങ്ങമനാട് പോലീസാണ് സന്ധ്യയെ കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്തപ്പോൾ മൂഴിക്കുളം ഭാഗത്തെ പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി സന്ധ്യ പറഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കസ്‌റ്റഡിയിലുള്ള സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി.















