ചിപ്സ് മോഷ്ടിച്ചെന്ന ആരോപണത്തിൻ മനംനൊന്ത് 12 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ മേദിനിപൂർ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥി കൃഷേന്ദു ദാസാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
” അമ്മേ, ഞാൻ കള്ളനല്ല. ഞാൻ മോഷ്ടിച്ചിട്ടില്ല. കടയിൽ അമ്മാവൻ (കടയുടമ) ഉണ്ടായിരുന്നില്ല. കടയിൽ നിന്നും ഒരു കുർക്കുറെ പാക്കറ്റ് ഞാൻ എടുത്തു. എനിക്ക് കുർക്കുറെ വളരെ ഇഷ്ടമാണ്,” കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കുർക്കുറെ വാങ്ങാനായി കടയിൽ എത്തിയതായിരുന്നു കുട്ടി. നിരവധി തവണ കടയുടമയായ ശുഭാങ്കർ ദീക്ഷിതിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവിൽ കടയിൽ തൂക്കിയിട്ടിരുന്ന ഒരു പാക്കറ്റ് ചിപ്പ്സുമായി അവൻ മടങ്ങി.
ഇതിനിടെ പിന്തുടർന്ന് എത്തിയ ദീക്ഷിത് കുട്ടിയെ അടിക്കുകയും പൊതുമദ്ധ്യത്തിൽ ഏത്തമിടിപ്പിക്കുകയും ചെയ്തു. കുട്ടി ക്ഷമ പറഞ്ഞെങ്കിലും മർദ്ദനം തുടർന്നു. ഒടുവിൽ അമ്മ വന്നതിന് ശേഷമാണ് കുട്ടിയെ വിട്ടയച്ചത്.
ദുഃഖിതനായ കൃഷേന്ദു വീട്ടിലെത്തിയ ഉടൻ ഉറക്കം വരുന്നെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.