മലപ്പുറം: ജില്ലയിൽ വ്യാജ കുടിവെള്ള നിർമാണം വ്യാപകം. സോഡാ നിർമാണ യൂണിറ്റുകളുടെയും ഐസ് ക്യൂബ് നിർമാണ ലൈസന്‍സുകളുടെയും മറവിലാണ് നിർമാണം. തിരൂർ, താനൂർ മേഖലയിലാണ് വ്യാജ യൂണിറ്റുകൾ കൂടുതലായി പ്രവർത്തിക്കുന്നത്. അംഗീകാരമില്ലാത്ത 300 എംഎൽ കുപ്പിയിൽ അടക്കം ഇവർ വെള്ളം വിതരണം ചെയ്യുന്നുണ്ട്. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിലും കാര്യമായ പരിശോധനയില്ലാത്തതാണ് വ്യാജന്‍മാർക്ക് തുണയാകുന്നത്.
ജില്ലയിൽ ഈ വർഷം 1172 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിൽ എട്ട് പേർ മരിച്ചു. ഇതുകൂടാതെ രണ്ട് മരണമടക്കം 3988 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരൾമാറ്റ ശസ്‌ത്രക്രിയയും ജില്ലയിൽ വ്യാകമാണ്. മഞ്ഞപ്പിത്തം വ്യാപകമായ സാഹര്യത്തിൽ കരുതൽ നടപടി ശക്തമാക്കാൻ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളോട് ശ്രദ്ധിക്കാൻ പറയുന്ന വകുപ്പ് പക്ഷെ വ്യാജ കുടിവെള്ള നിർമാണ യൂണിറ്റുകളിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ തയ്യാറാല്ല.