കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. ഇനി മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാർത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥൻ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ പിന്നീട് ക്രൂര മർദ്ദനത്തിന്‍റെ വാര്‍ത്തകൾ പുറത്തു വന്നു. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത് എന്ന് തെളിഞ്ഞു. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു മർദ്ദിച്ചു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികളെ കോളേജിൽനിന്ന് പുറത്താക്കിയതും ഡീബാർ ചെയ്തതും റദ്ദാക്കിയ സിംഗിൾ ബെഞ്ചാണ് റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.















