നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും പണം പിരിക്കാൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറിന്റെ നീക്കം.
തനിക്കുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണമെന്ന് പി.വി അൻവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
“തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും വിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകൾ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരു മുൻകരുതലും എന്റെ കൈയിലില്ല. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകൾ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കിൽ ധാർമിക പിന്തുണ അർപ്പിക്കാൻ നിലമ്പൂരിലെ വോട്ടർമാർ ഒരു പത്ത് രൂപ അല്ലെങ്കിൽ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം. അത് പണത്തിന് വേണ്ടിയല്ല, എന്റെ സമാധാനത്തിന് വേണ്ടിയാണ്.’- പി.വി അൻവർ പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം എന്നെ സ്നേഹിക്കുന്ന ജനങ്ങൾക്കാണെന്നും അൻവർ വിഡിയോയിൽ പറയുന്നു.
അൻവറിന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്.
നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്.
പ്രിയപ്പെട്ടവരെ..
പിന്തുണയ്‌ക്കുക പ്രാർത്ഥിക്കുക സഹകരിക്കുക
സഹായിക്കുക
പ്രിയപ്പെട്ട പി.വി അൻവർ















