കാസർകോട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. ‘Pavi Anandashram’ എന്ന പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈൽ.
അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം. വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇത് കൂടാതെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊണ്ട് ഇട്ട പോസ്റ്റിലും അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ അസഭ്യ പദപ്രയോഗങ്ങളാണ് ഇയാൾ നടത്തിയത്. ‘കേരളത്തിലെ ഒരു നായർ സ്ത്രി മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ ഇങ്ങനെ പോകുന്നു വാക്കുകൾ.
ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ പി. പി ദിവ്യയെ ന്യായീകരിച്ചു കൊണ്ട് മുൻപ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘കോടതി പുല്ലാണ്, ദിവ്യയെ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ചുതരും’, എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. മുൻപ് മന്ത്രിയെ അധിക്ഷേപിച്ചതിന് ആറു മാസത്തെ സസ്പെൻഷൻ വാങ്ങിയ ആളാണ് പവിത്രൻ. മുൻ റവന്യുമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരനെയാണ് ഇയാൾ അന്ന് അധിക്ഷേപിച്ചത്.
ഡെപ്യൂട്ടി തഹസിൽദാറിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സോഷ്യൽ മീഡിയയിൽ പവിത്രനെതിരെ രോഷം പുകയുകയാണ്. ‘ദുരന്തത്തിനിടിലും ജാതി അധിക്ഷേപം നടത്തിയ ഇയാളെ പുറത്താക്കാൻ പിണറായി സർക്കാരിന് ധൈര്യമുണ്ടോ?’ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം,















