തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസത്തോളമായി തിരുവനതപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി യുടെ തകരാർ പരിശോധിക്കാൻ ബ്രിട്ടനിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമെത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനമായ എയർബസ് 400 ഐലാൻ സംഘം തലസ്ഥാനത്തു എത്തിയത്. ജൂൺ 14 നാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിൽ വിമാനമെത്തിച്ച് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇത് പരിഹരിക്കാൻ കഴിയാത്ത പക്ഷം വിമാനമഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകും. ഇതിനായി ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തിൽ തുടരുമെന്നാണ് സൂചന.
സമുദ്രതീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽ നിന്നും പരിശീലനപ്പറക്കൽ നടത്തുന്നതിനിടെ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരികെ ലാൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ ഇന്ധനവും പ്രതികൂല കാലാവസ്ഥയും തടസം സൃഷ്ടിച്ചു. ഇതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.















