ഷിംല: ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്. മാണ്ഡിയിലെ പങ്ലൂരി ഗ്രാമത്തിലാണ് കങ്കണ റണാവത്ത് എത്തിയത്. ദുരിതബാധിതരുമായി സംസാരിക്കുകകയും അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു. കങ്കണയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവ് ജയറാം താക്കൂറുമുണ്ടായിരുന്നു.
സർക്കാരും ഭരണകൂടവും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കങ്കണ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കർസോഗ്, സരജ്, നാച്ചൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. മേഘവിസ്ഫോടനം കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറി. എന്നാൽ ഇപ്പോൾ അവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 24 മണിക്കൂറും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും കങ്കണ റണാവത്ത് പറഞ്ഞു.
സന്ദർശനം വൈകിയെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കങ്കണ തക്കതായ മറുപടിയും നൽകി. 200 കോടിയുടെ പ്രത്യേക പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കങ്കണ റണാവത് അറിയിച്ചു.
മാണ്ഡിയിലെ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 16 പേരാണ് മരിച്ചത്. 34 പേരെ ഇനിയും കണ്ടെത്താനുണ്ട്. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു.
Leave a Comment